കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സിപിഎം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിപിഎം എംഎല്‍എ പോലും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നത്.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പുവിന്റെയും ചുവപ്പുകോട്ടയായ തൃക്കരിപ്പുരില്‍ യുവനേതാക്കളില്‍ ശ്രദ്ധേയനായ വി.പി.പി. മുസ്തഫയുടെയും തോല്‍വി സിപിഎം നേതൃത്വം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്ക് 11.29 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പില്‍ നേടിയ വിജയമാണ് ഇടതുപക്ഷത്തിന്റെ മാനം കാത്തത്. ശബരിമല സ്വര്‍ണക്കൊള്ളയും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും സിപിഎമ്മിന് ജില്ലയില്‍ വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഐആറില്‍ (തീവ്ര വോട്ടര്‍പട്ടിക പരിശോധന) ഇരട്ടവോട്ടുകളും മറ്റും വ്യാപകമായി തള്ളപ്പെട്ടതോടെ കള്ളവോട്ട് ചെയ്യാനുള്ള സാധ്യതയില്‍ വലിയ കുറവുണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
അതേസമയം മൂന്നര പതിറ്റാണ്ട് കാലത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാസര്‍ഗോട്ടു നിന്നു കോണ്‍ഗ്രസിന് എംഎല്‍എമാരെ സമ്മാനിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഉദുമയില്‍ കെ. നീലകണ്ഠനും തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരും അട്ടിമറിവിജയം കരസ്ഥമാക്കി. തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ ഉജ്വലപ്രകടനമാണ് മുസ്ലിം ലീഗ് കാഴ്ചവച്ചത്.
മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫും കാസര്‍ഗോട്ട് കല്ലട്ര മാഹിനും മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്.
മഞ്ചേശ്വരത്ത് അഷ്റഫ് 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഒന്നു പൊരുതിനോക്കാന്‍ പോലും സാധിച്ചില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനിയുടെ വോട്ട് വിഹിതം ഇടിഞ്ഞതും തിരിച്ചടിയാണ്.